അമൃത്സർ: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല മുദ്രവാക്യവുമായി ഒരു വിഭാഗം തമ്പടിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ ചിത്രങ്ങളുമായാണ് ദൽ ഖൽസ എന്ന ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകളിലെ അംഗങ്ങളടക്കം സുവർണക്ഷേത്രത്തിന്‍റെ മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയത്.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ മുപ്പത്തിയെട്ടാം വാർഷികത്തെ തുടർന്ന് പഞ്ചാബിൽ ജാഗ്രത തുടരുന്നതിനിടെയാണ് സംഭവം. ഇന്നലെ അമൃത്സറിലും ഒരു വിഭാഗം ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ജാഥ നടത്തിയിരുന്നു. അമൃത്സർ നഗരത്തിൽ ശിരോമണി അകാലിദൾ (അമൃത്സർ) എന്ന പാർട്ടിയുടെ പ്രവർത്തകരെ അടക്കം ഈ മാർച്ച് നടത്തിയതിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
'സ്വാതന്ത്ര്യമാർച്ച്' ആണ് നടത്തിയതെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ മാർച്ചിൽ അണിനിരന്നിരുന്നു. അമൃത്സറിൽ ഭായ് വീർ സിംഗ് മെമ്മോറിയൽ ഹാളിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ഭിന്ദ്രൻ വാലയുടെ 'രക്തസാക്ഷിത്വ'ത്തെ പ്രകീർത്തിച്ച് മുദ്രാവാക്യങ്ങളുയർന്ന റാലിയിൽ ഖാലിസ്ഥാന് വേണ്ടിയുള്ള പ്രക്ഷോഭം തുടരുമെന്ന മുദ്രാവാക്യങ്ങളുമുണ്ടായി.
1982 ജൂലൈയിൽ ഭിന്ദ്രൻവാല ആയുധധാരികളായ അനേകം അനുയായികളുമായി സുവർണ്ണക്ഷേത്രത്തിലെ ഗുരു നാനാക് നിവാസിലേയ്ക്കു പ്രവർത്തനരംഗം മാറ്റിയതോടെയാണ് ഖാലിസ്ഥാനി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ചരിത്രത്തിൽ നിർണായകമായ ഗതിമാറ്റങ്ങൾക്ക് വഴി വച്ച പല സംഭവങ്ങളുടെയും തുടക്കം. സിഖ് പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിയ്ക്കുകയും ഇതിനെ തുടർന്നു പഞ്ചാബിലെങ്ങും അസ്വസ്ഥത കത്തിപ്പടരുകയും സുവർണ്ണക്ഷേത്രത്തിലെ സൈനിക നടപടിയിലേയ്ക്ക് ഇതു വഴിവയ്ക്കുകയും ചെയ്തു. 1984 ജൂൺ 6-നാണ് അമൃത്സറിലെ സുവർണക്ഷേത്രം സൈന്യം ആക്രമിച്ച് ജർണയിൽ സിംഗ് ഭിന്ദ്രൻ വാലയെ വധിച്ചത്. ഇത് ഏറ്റവുമൊടുവിൽ നയിച്ചത് ഇന്ദിരാ ഗാന്ധിയുടെ വധത്തിലാണ് എന്നത് ചരിത്രം.
ഖാലിസ്ഥാൻ വാദത്തെക്കുറിച്ചുള്ള ചരിത്രമെന്ത്? കാണാം 'വല്ലാത്തൊരു കഥ'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam