
ദില്ലി: രാജ്യാതിർത്തി കടന്നുള്ള പാകിസ്ഥാന്‍റെ പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി തുടങ്ങി ഇന്ത്യ. പാകിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുന്നതിനിടെ തിരിച്ചടിക്കാൻ നാവിക സേനയും രംഗത്ത്. ഇന്ത്യൻ യുദ്ധക്കപ്പലുകൾ കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച യുദ്ധക്കപ്പലുകൾ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് പാകിസ്ഥാൻ. അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയതിന് പിന്നാലെ ജമ്മുവിലും സമീപ പ്രദേശങ്ങളിലുമായി ഡ്രോൺ ആക്രമണവും പാകിസ്ഥാൻ തുടരുകയാണ്. പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും, നിയന്ത്രണ രേഖയിലും സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി. രാത്രി ജമ്മുവിലേക്ക് മാത്രം എത്തിയത് 100 ഓളം ഡ്രോണുകളാണ്. പാക് ഡ്രോണുകളെ നിലം തൊടീക്കാതെ തകർത്ത സൈന്യം ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്.
നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. എന്നാൽ ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. അതേസമയം ശ്രീനഗർ വിമാനത്താവളത്തിന് സമീപം 10 സ്ഫോടനങ്ങളുണ്ടായെന്ന അല്ൽ ജസീറ റിപ്പോർട്ട് തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam