
ദില്ലി: ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ച അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ദില്ലി അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019 മുതൽ സംഘം രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. 2021 മുതൽ 23 വരെയുള്ള കാലഘട്ടത്തിൽ 16 ഓളം അവയവമാറ്റ ശസ്ത്ര ക്രിയകളാണ് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ വിജയകുമാരിയുടെ നേതൃത്വത്തിൽ നടന്നത്. അവയവ ദാതാക്കളും സ്വീകർത്താക്കളുമെല്ലാം ബംഗ്ലാദേശിൽ നിന്നായിരുന്നു.
അവയവങ്ങൾ ഇടനിലക്കാർ വഴി ആവശ്യക്കാരിലേക്കെത്തും. നഗരത്തിലെ പ്രധാന ആശുപത്രികളിലെല്ലൊം ആളെ പിടിക്കാൻ ഏജന്റുമാരുമുണ്ട്. കുറച്ച് കാലമായി ഈ കേസിന് പിറകെയായിരുന്ന ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം മൂന്നു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ശേഷമാണ് ഏഴംഗ സംഘത്തെ ആകെ വലയിലാക്കിയത്. അവയവ ദാനം ചെയ്യുന്ന ആൾക്ക് സംഘം കൈമാറുക നാലോ അഞ്ചോ ലക്ഷം രൂപയാണ്. സ്വീകർത്താവിൽ നിന്നും ഈടാക്കുക 25 മുതൽ 30 ലക്ഷം വരെയും. ശസ്ത്രക്രിയക്ക് വേണ്ട രേഖകളെല്ലാം സംഘം വ്യാജമായി നിർമ്മിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു.
വിജയകുമാരിയുടെ കൂട്ടാളിയായ റസലിന്റെ മുറിയിൽ നിന്നും വൃക്ക മാറ്റ ശസ്ത്രക്രിയക്കെത്തിയവരുടെ പാസ്സ് പോർട്ടുൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. വിജയകുമാരിയെ നിലവിൽ അപ്പോളോ ആശുപത്രി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam