
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ (ജെഎന്‍യു) വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യ അതിവേഗം അരാജകത്വത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ തെളിവാണ് ജെഎൻയുവിൽ നടന്നതെന്ന് ചിദംബരം പറഞ്ഞു. ഞെട്ടിക്കുന്നതും ലജ്ജാകരവുമായ പ്രവൃത്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നാം അതിവേഗം അരാജകത്വത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണ് ഈ സംഭവം. തലസ്ഥാനത്ത് കേന്ദ്രസർക്കാർ, ആഭ്യന്തരമന്ത്രി, ലെഫ്റ്റനന്‍റ് ജനറൽ, പൊലീസ് കമ്മീഷ്ണർ എന്നിവരുടെ നിരീക്ഷണത്തിലാണ് ഇന്ത്യയിലെ മുൻനിര സർവകലാശാലയിൽ ഈ അക്രമം സംഭവിച്ചത് "- ചിദംബരം കുറ്റപ്പെടുത്തി.
ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ക്യാമ്പസിനുള്ളിൽ അക്രമം നടന്നത്. മുഖംമൂടിയണിഞ്ഞ്, കയ്യിൽ ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി, ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിനെതിരെ പ്രതികരണവുമായി രാജ്യത്തെ വിവിധ മേഖലയിൽ നിന്നുള്ളവർ രംഗത്തെത്തി കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam