
ദില്ലി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്സഭാ നടപടികൾ ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങി.
ലോക് സഭയിൽ വലിയ ശബ്ദത്തിൽ മുദ്രാവാക്യം മുഴങ്ങി. ഇതോടെ മുദ്രാവാക്യം വിളിക്കേണ്ടവർ പുറത്ത് പോകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്പീക്കർ സഭയെ അറിയിച്ചു. എന്നാൽ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ 12 മണി വരെ സ്പീക്കർ സഭ നിർത്തിവച്ചു. പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം തുടങ്ങിയ വിഷയങ്ങൾ സഭയിലെത്തിക്കാനാണ് ആദ്യ ഘട്ടത്തിൽ തന്നെ പ്രതിപക്ഷ നീക്കം. അതേ സമയം, ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളി.
പഹൽഗാം കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചു-പ്രധാനമന്ത്രി
പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇന്ത്യക്ക് സാധിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും, എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു. ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിലും വികസനത്തിലും ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കണം. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി പറഞ്ഞു.
വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം. ഭാരതത്തിന്‍റെ സൈനിക ശക്തി വെളിപ്പെട്ട സമയമാണിത്. ഓപ്പറേഷൻ സിന്ദൂര്‍ നേട്ടമായിരുന്നു. തീവ്രവാദികളെ ഉന്മൂലനം ചെയ്തു. പാക്കിസ്ഥാന്‍റെ തീവ്രവാദ ശക്തിയും സൗകര്യങ്ങളും തകർത്തു. സൈനിക ശക്തിക്ക് പ്രോത്സാഹനം നൽകണം. കൂടുതൽ ശാക്തീകരിക്കണം. അതിനായുള്ള ഗവേഷണ പരിപാടികളും പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.