
ചെന്നൈ: തമിഴ്നാടിനെ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്‌നാട്ടിൽ എല്ലായിടത്തും വ്യാപക പ്രതിഷേധം. വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഡികെ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമാകുമ്പോഴും കോയമ്പത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്.
പത്രവാര്‍ത്തകള്‍ക്ക് പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി തമിഴ്നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ രംഗത്തെത്തി. കോയമ്പത്തൂരും, ചെന്നൈയും തലസ്ഥാനങ്ങളാക്കി രണ്ട് സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാ ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള ഇടമാണ് കൊങ്കുമേഖല. നിലവിൽ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾകൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ തമിഴ്‌നാട്ടിനെ വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനവദിക്കില്ലെന്ന് ചൂണ്ടികാട്ടി തമിഴ്നാട്ടിലുടനീളം പ്രതിഷേധം ഉയരുകയാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ടി വെങ്കടാചലവും അനുയായികളും ഡിഎംകെയില്‍ ചേര്‍ന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam