
ചെന്നൈ: തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം. വിഭജന സ്മരണകളുമായി നാളെ ചിത്രപ്രദർശനം സംഘടിപ്പിക്കും. തമിഴ്നാട് ഗവർണർ ആർഎൻ രവി ഉദ്ഘാടനം ചെയ്യും. അതേ സമയം, വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണ്ണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാളെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണ്ണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്ഐയുടെയും കെഎസ് യുവിന്റെയും മുന്നറിയിപ്പ്. വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാൻസലറും പാടില്ലെന്ന് പ്രോ ചാൻസ്ലറും. സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്.
സംഘപരിവാർ അജണ്ടക്കുള്ള നീക്കമെന്ന നിലയിൽ വ്യപകമായ പ്രതിഷേധം ഉയരുമ്പോഴും ദിനാചരണത്തിൽ രാജ്ഭവന് വിട്ടുവീഴ്ചയില്ല. പരിപാടികൾ സംഘടിപ്പിക്കണണെന്ന മുൻ നിർദ്ദേശം ഓർമ്മിപ്പിച്ചുള്ള പുതിയ കത്തിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് കൂടി വിസിമാരോട് ആവശ്യപ്പെടുന്നു ഗവർണ്ണർ. രാജ്ഭവൻ നിർദ്ദേശം പാലിക്കരുതെന്നാണ് സർക്കാർ നിലപാട്.
ഗവർണ്ണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂർ, വിസിമാർ നിർദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവിൽ നാടകം, സെമിനാറുകൾ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടത്. കേരളയിൽ എസ്എഫ്ഐ ഗവർണ്ണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരിൽ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകർപ്പുമായി എസ്എഫ്ഐ പ്രതിഷേധിച്ചു.
താഴെ തട്ടിലേക്ക് പല വിസിമാരും നിർദ്ദേശം നൽകിയെങ്കിലും നാള പരിപാടികൾ നടക്കാനുള്ള സാധ്യതകുറവാണ്. നിർദ്ദേശം ആരും നടപ്പാക്കിയില്ലെങ്കിൽ ഗവർണ്ണറുടെ തുടർനടപടി പ്രധാനമാണ്. വിഭജനഭീതി ആചരണ നിർദ്ദേശത്തോടെ ഗവർണ്ണറുമായി ഇനി അനുരജ്ഞന ചർച്ചകൾക്ക് സ്ഥാനമില്ലെന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി നേരിട്ട് ഗവർണ്ണറെ എതിർപ്പ് അറിയിക്കണമന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു പ്രതിപക്ഷനേതാവ്.