
ദില്ലി: പെഗാസസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ചില നിക്ഷിപ്ത താല്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.
കേസ് സുപ്രീംകോടതി പരിഗണിക്കാൻ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സർക്കാർ നൽകിയിരിക്കുന്നത്. പെഗാസസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്. വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ആവർത്തിച്ചിരിക്കുന്നത്. പെഗാസസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. എങ്കിലും ഇവ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ന് ഏറ്റവുമൊടുവിലത്തെ കേസിലായി ഇരുപത്തിയൊന്നാമതായി പെഗാസസ് കേസ് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona