
ദില്ലി : എന്‍ഐഎ ദില്ലിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ അറസ്ററിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. പ്രതികളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഭീകരപ്രവർത്തനം കണ്ടെത്തി പോപ്പുലർ ഫ്രണ്ടിനെ ആഭ്യന്തരമന്ത്രാലയം നിരോധിച്ച കാര്യം എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടും. നിലവിലെ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇനിയും കസ്റ്റഡിയില്‍ വേണമെന്നാകും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടുക. അതേസമയം കേസിലെ റിമാന്‍ഡ് റിപ്പോർട്ടും എഫ്ഐആർ പകർപ്പും നല്‍കണമെന്ന് പോപ്പുലർ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ആവശ്യപ്പെടും. കേസിന്‍റെ ഗൗരവ സ്വഭാവം പരിഗണിച്ചാണ് രേഖകൾ പ്രതികൾക്ക് കോടതി നല്‍കാത്തത്.
അതിനിടെ, കേരളത്തിലെ ആർ.എസ്.എസ്. നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷയൊരുക്കുന്നത്. ആരെല്ലാമാണെന്ന് നിലവിൽ വ്യക്തമല്ല. സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. പിഎഫ്ഐ നിരോധനത്തിൻ്റെ പശ്ചാലത്തലത്തിൽ കൂടിയാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയത്. ഈ അഞ്ച് ആർഎസ്എസ് നേതാക്കളും പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ കൂടി ഉൾപ്പെട്ടവരാണെന്നാണ് വിവരം.
കേരളത്തിലെ ഒരു പിഎഫ്ഐ നേതാവിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പിഎഫ്ഐ നോട്ടമിട്ട നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്ലിസ്റ്റ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കൾക്ക് സുരക്ഷ നൽകുന്നത്. പതിനൊന്ന അർധ സൈനിക അംഗങ്ങളുടെ സുരക്ഷയാണ് നേതാക്കൾക്ക് വൈ കാറ്റഗറിയിൽ ലഭിക്കുക. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തിനും അവിടെയുള്ള നേതാക്കൾക്കും നിലവിൽ കേന്ദ്രസേനയുടെ സുരക്ഷയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam