
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കേരളത്തിൽ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോർവിളി പരാമർശങ്ങൾ ദേശീയ തലത്തിലും വലിയ ചർച്ചയായി മാറുകയാണ്. കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയെടുക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനമാണ് വലിയ തോതിൽ ചർച്ചയായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് രാഹുലിന്‍റെയും പിണറായിയുടെയും പരാമർശങ്ങൾ ദേശീയ തലത്തിൽ വലിയ ചർച്ചയാക്കുന്നത്.
ദേശീയ തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഹുല്‍. കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് മോദിയുടെ പ്രധാന പരിഹാസം. അരവിന്ദ് കെജ്രിവാളും ഹേമന്ത് സോറനും അറസ്റ്റിലായ സാഹചര്യം ഉയര്‍ത്തിയാണ് കേരളത്തിലെ മുഖ്യമന്ത്രിയെ അന്വേഷണ ഏജന്‍സികള്‍ തൊടുന്നില്ലെന്ന വിമര്‍ശനം വയനാട്ടിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. പരാമര്‍ശം ത്രിപുരയിലെ റാലിയിലടക്കം മോദി ആയുധമാക്കി.
കേന്ദ്ര ഏജൻസികളുടെ നടപടികൾ പ്രതിപക്ഷ വേട്ടയാടലാണെന്നാരോപിച്ച് കോൺഗ്രസും സി പി എമ്മും ദേശീയ തലത്തില്‍ പ്രചാരണം ശക്തമാക്കുമ്പോള്‍ കേരളത്തില്‍ നേരെ വിപരീതമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്നാണ് മോദി വിമര്‍ശിക്കുന്നത്. അഴിമതിക്കാരെ ആരെയും വെറുതെ വിടില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കി. നേരത്തെ കേരളത്തിൽ നടത്തിയ റാലിയിൽ മാസപ്പടിയും സ്വർണ്ണ കടത്തും അടക്കമുള്ള വിഷയങ്ങൾ പിണറായിക്കെതിരെ മോദി ഉന്നയിച്ചിരുന്നു. ഇടത് പാർട്ടികൾ നിർണായക ശക്തിയായ ത്രിപുരയിൽ കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യത്തിലെ ഗുസ്തിയും ദോസ്തിയും വാദം ബി ജെ പി മുഖ്യ പ്രചാരണായുധമാക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam