
ദില്ലി: ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലീം ലീഗാണെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗിന്റെ സ്റ്റാമ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തുമെന്ന വിമർശനത്തിന് മറുപടി പറഞ്ഞ അദ്ദേഹം, ഭരണഘടന സർക്കാറിന് ഗീതയും ഖുറാനും ബൈബിളുമാണെന്ന് പറഞ്ഞു. അംബേദ്കർ നേരിട്ട് വന്ന് ആവശ്യപ്പെട്ടാലും ഭരണഘടന നശിപ്പിക്കാനാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു പാര്‍ട്ടി പ്രകടന പത്രികയിൽ പറഞ്ഞത് ആണവായുധങ്ങൾ ഇല്ലാതാക്കും എന്നാണ്. രണ്ട് അയൽരാജ്യങ്ങളും ആണവായുധങ്ങളുമായി നിൽക്കുമ്പോൾ അങ്ങനെ ചെയ്യണോ? ഇന്ത്യയുടെ ശക്തി ഇല്ലാതാക്കുന്ന ഈ സഖ്യം എന്ത് സഖ്യമാണെന്നും മോദി ചോദിച്ചു.
അതിനിടെ ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായ തേജസ്വി യാദവ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങൾക്ക് മറുപടി പറയണം. ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പത്ത് വര്‍ഷം അധികാരത്തിൽ ഇരുന്നിട്ടും എന്തുകൊണ്ട് നരേന്ദ്ര മോദി ദാരിദ്ര്യം ഇല്ലാതാക്കിയില്ല? ബിഹാറിന് എന്തുകൊണ്ട് പ്രത്യേക പദവി നൽകിയില്ല എന്നും തേജസ്വി ചോദിച്ചു. തേജസ്വി മീൻ കഴിക്കുന്ന വീഡിയോ വിശ്വാസികളെ അപമാനിക്കാനാണെന്നായിരുന്നു ബിഹാറിലെ മോദിയുടെ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam