
ദില്ലി: വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും പ്രഖ്യാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ ദഗ്ദുഷേത് മന്ദിറില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തും. രാവിലെ 11:45 ന് അദ്ദേഹത്തിന് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന്, 12:45 ന് പ്രധാനമന്ത്രി മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്യും. പുനെ മെട്രോ ഒന്നാം ഘട്ടത്തിലെ രണ്ട് ഇടനാഴികളുടെ പൂര്‍ത്തിയായ ഭാഗങ്ങളിലെ സര്‍വീസുകളിലേക്കുള്ള മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.
വീണ്ടും ഭീകരാക്രമണം, പാർട്ടി യോഗസ്ഥലത്ത് ബോംബ് സ്ഫോടനം, 35 പേർ കൊല്ലപ്പെട്ടു; നടുങ്ങി പാക്കിസ്ഥാൻ
ഫുഗേവാഡി സ്‌റ്റേഷന്‍ മുതല്‍ സിവില്‍ കോടതി സ്‌റ്റേഷന്‍ വരെയും ഗാര്‍വെയര്‍ കോളേജ് സ്‌റ്റേഷന്‍ മുതല്‍ റൂബി ഹാള്‍ ക്ലിനിക് സ്‌റ്റേഷന്‍ വരെയുമുള്ളവയാണ് ഈ ഭാഗങ്ങള്‍. 2016 ല്‍ പ്രധാനമന്ത്രി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടതും. പുനെ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ശിവാജി നഗര്‍, സിവില്‍ കോടതി, പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസ്, പൂനെ ആര്‍.ടി.ഒ, പുണെ റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയെ പുതിയ ഭാഗങ്ങള്‍ ബന്ധിപ്പിക്കും. രാജ്യത്തുടനീളം ആധുനികവും പരിസ്ഥിതി സൗഹൃദവുമായ അതിവേഗ ബഹുജന നഗര ഗതാഗത സംവിധാനങ്ങള്‍ പൗരാര്‍ക്ക് നല്‍കണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉദ്ഘാടനമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പി.സി.എം.സി) കീഴിലുള്ള മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം (വേസ്റ്റ് ടു എനര്‍ജി)പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 300 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ പ്ലാന്റ് വൈദ്യുതി ഉല്‍പ്പാദനത്തിനായി പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ഉപയോഗിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ദൗത്യം കൈവരിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പി.സി.എം.സി നിര്‍മ്മിച്ച 1280 ലധികം വീടുകള്‍ പ്രധാനമന്ത്രി കൈമാറും. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച 2650 പി.എം.എ.വൈ വീടുകളും അദ്ദേഹം കൈമാറും. അതിനുപുറമെ, പി.സി.എം.സി നിര്‍മ്മിക്കുന്ന 1190 പി.എം.എ.വൈ വീടുകളുടെയും പൂനെ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന 6400 ലധികം വീടുകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. ലോകമാന്യ തിലകിന്റെ പൈതൃകത്തെ ആദരിക്കുന്നതിനായി 1983-ല്‍ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റ് രൂപീകരിച്ചതാണ് ഈ അവാര്‍ഡ്. ലോകമാന്യ തിലകിന്റെ ചരമവാര്‍ഷികദിനമായ ഓഗസ്റ്റ് 1-നാണ് എല്ലാ വര്‍ഷവും ഇത് സമ്മാനിക്കുന്നത്. പുരസ്‌കാരം നേടുന്ന 41-ാമത് വ്യക്തിയായിരിക്കും പ്രധാനമന്ത്രി. ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ, പ്രണബ് മുഖര്‍ജി, അടല്‍ ബിഹാരി വാജ്‌പേയി, ഇന്ദിരാഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, എന്‍. ആര്‍. നാരായണ മൂര്‍ത്തി, ഡോ. ഇ. ശ്രീധരന്‍ തുടങ്ങിയവർക്ക് നേരത്തെ ലോകമാന്യ തിലക് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam