
അമരാവതി: ആന്ധ്രപ്രദേശിൽ 58000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമരാവതിയിലെ ഗ്രീൻഫീൽഡ് ക്യാപിറ്റലിന്റെ നിർമ്മാണമടക്കമാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി പുനരാരംഭിക്കുന്നത്. ഗ്രീൻഫീൽഡ് ക്യാപിറ്റലിന് പത്ത് വർഷം മുൻപാണ് തറക്കല്ലിട്ടത്. വർഷങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിലാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി 58000 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതിക്ക് തുടക്കമിടുന്നത്.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ടിഡിപി- ജനസേനാ- ബിജെപി സഖ്യ സർക്കാരിന്റെ നിർണായത വികസന പദ്ധതി ആരംഭം കുറിക്കുക. 3.20ഓടെ പ്രധാനമന്ത്രി അമരാവതിയിലെത്തുമെന്നാണ് സൂചന. അമരാവതിയിൽ സംസ്ഥാന തലസ്ഥാനത്തിനുള്ള അഞ്ച് ടവറുകളോട് കൂടിയ സർക്കാർ മന്ദിരം, ഹൈക്കോർട്ട്, അസംബ്ലി മന്ദിരം എന്നിവയുടെ നിർമ്മാണത്തിനാവും ഇന്ന് തുടക്കമാവുക.
ഇതിൽ ഏഴ് ദേശീയ പാതാ പദ്ധതികളും ഓവർ ബ്രിഡ്ജുകളും സബ്വേകളും എലവേറ്റഡ് കോറിഡോർ അടക്കമുള്ളവ ഉൾപ്പെടും. സംസ്ഥാനത്തെ ചരക്കുനീക്കം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ. ഇതിന് പുറമേ റയിൽ വേ അടിസ്ഥാന വികസന പദ്ധതികളും റായലസീമയ്ക്കും അമരാവതിക്കും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് റെയിൽ ഗതാഗത വികസന പദ്ധതികൾ ഒരുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം