
ദില്ലി : അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ. അഴിമതിക്കാർ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗർഭാഗ്യകരമാണ്. വിദ്യാർത്ഥികളുടെ ഭാവിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മോദി വിശദീകരിച്ചു.
മണിപ്പൂർ കലാപത്തെ കുറിച്ച് സംസാരിച്ച മോദി സമാധാന അന്തരീക്ഷത്തിന് നിരന്തര ശ്രമം നടക്കുകയാണെന്നും നിലവിൽ അക്രമ സംഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും വിശദീകരിച്ചു. 11,000 എഫ്ഐആറുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. വിവിധ സമുദായങ്ങളുമായി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും. രാഷ്ട്രീയത്തിന് അതീതമായി മണിപ്പൂരിലെ പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. മണിപ്പൂരിൽ സംഘർഷം ആളികത്തിക്കുന്നവരെ ജനം തള്ളും.1993 ൽ മണിപ്പൂരിൽ തുടങ്ങിയ സംഘർഷം 5 കൊല്ലം തുടർന്നതും മോദി ഓർപ്പിപ്പിച്ചു. കശ്മീരിൽ ഭീകരവാദത്തിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും മോദി പാർലമെന്റിനെ അറിയിച്ചു.
രാഹുലിന്റെ പാർലമെന്റ് പ്രസംഗത്തിലെ ഹിന്ദു പരാമർശം, പ്രതിഷേധം
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിലെ ഹിന്ദു പരാമർശത്തിനെതിരെ പ്രതിഷേധം കടിപ്പിച്ചു ബിജെപി. ഹിന്ദു സമാജത്തെ രാഹുൽ അക്രമികളായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിനു മുൻപ് അമ്പലങ്ങളിൽ കയറി നടന്ന രാഹുൽ ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ ബിജെപി എംപി ബാൻസുരി സ്വരാജ് ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് രാജ്യം മാപ്പു നല്കില്ലെന്ന് ഇന്നലെ ലോക്സഭയിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam