
ദില്ലി: വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി ദില്ലിയിൽ പിടിയിലായ പാക് ഭീകരന്‍റെ (terrorist) വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ് (police). പിടിയിലായത് പാക്കിസ്ഥാനിലെ നർവാൾ സ്വദേശി മുഹമ്മദ് അഷ്റഫാണ്. പിടിയിലായ ഭീകരന് ഐഎസ്ഐ പരിശീലനം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐഎസ്ഐ യുടെ പ്രവർത്തനത്തിന് ആയുധങ്ങൾ ഇയാള്‍ എത്തിച്ച് നല്‍കിയിരുന്നു. പത്തു വർഷമായി ഇന്ത്യയിൽ വ്യാജ പേരിൽ താമസിക്കുകയായിരുന്നു ഇയാള്‍. കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബംഗ്ലാദേശ് വഴിയാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലിസ് വിശദീകരിച്ചു. നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ദില്ലിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് സ്‍പെഷ്യല്‍ സെൽ മുഹമ്മദ് അഷ്റഫിനെ പിടികൂടിയത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. എകെ 47 തോക്കും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് പിസ്റ്റളും വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അതേസമയം ജമ്മുകശ്മീരില്‍ ലഷ്ക്കർ കമാൻഡർ അടക്കം നാല് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ 16 ഇടങ്ങളിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസില്‍ എൻഐഎ റെയിഡ് നടക്കുകയാണ്. മുന്ദ്രാ തുറമുഖത്തിൽ നിന്ന് ഹെറോയിൻ പിടികൂടിയ കേസിലാണ് ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നത്. പരിശോധനയുടെ മറ്റു വിവരങ്ങൾ എൻഐഎ പുറത്ത് വിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam