
തിരുവനന്തപുരം: അതിർത്തിയിലെ സൈനിക നടപടിയെ ചൊല്ലി സംസ്ഥാനത്തും രാഷ്ട്രീയപ്പോര് ശക്തം. രാജ്യദ്രോഹ പരാമർശം നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയെ വിമർശിച്ചതിന് ജയിലിൽ പോകണമെങ്കിൽ തയ്യാറാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം രാജ്യദ്രോഹ പരാമര്‍ശം നടത്തി എന്ന ആരോപണം ശക്തമാക്കി കോടിയേരിക്കും സിപിഎമ്മിനുമെതിരായ രാഷ്ട്രീയപ്രചാരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം.
യുദ്ധം ഒഴിവാക്കേണ്ടതാണെന്നും പുല്‍വാമ ആക്രമണം കേന്ദ്രസര്‍ക്കാരിന്‍ കോടിയേരിയുടെ പ്രസ്താവനയാണ് ബിജെപി കോടിയേരിക്കും സിപിഎമ്മിനുമെതിരെ ആയുധമാക്കുന്നത്. രാജ്യദ്രോഹ നിലപാടെടുത്ത കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ബിജെപി സർക്കാരിന്റെ തലതിരിഞ്ഞ നയമാണ് ആക്രമണങ്ങൾക്ക് കാരണമാകുന്നതെന്ന് പുല്‍വാമ ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചർച്ച നടത്താൻ നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടും അതിനു കേന്ദ്രം തയാറായില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാറാണിത്. ബിജെപി അധികാരത്തിൽ തുടരുന്നിടത്തോളം കാലം ജനാധിപത്യം അപകടത്തിൽ ആയിരിക്കുമെന്നും ഹിന്ദു എന്ന വികാരം ഇളക്കി വിട്ടു കോർപറേറ്റ് ഭരണം നടത്തുകയാണ് മോദി സര്‍ക്കാരെന്നും കോടിയേരി കുറ്റപ്പെടുത്തി.
മോദിക്കെതിരെ പറഞ്ഞാല്‍ രാജ്യദ്രോഹിയായി മുദ്രകുത്തുകയാണ്, നരേന്ദ്രമോദിയേയും അമിത് ഷായേയും വിമര്‍ശിച്ചു സംസാരിച്ചാല്‍ ജയിലിലാവുന്ന അവസ്ഥയാണ് രാജ്യത്തിപ്പോള്‍ ഉള്ളത്. ഇന്ത്യന്‍ വ്യോമസേന നാടിന്‍റെ അഭിമാനമാണ്. പക്ഷേ മോദി സൈന്യത്തെ തന്നെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. രാഷ്ട്രം മോദിയുടെ കൈയില്‍ അല്ല സൈനികരുടെ കൈയിലാണ് എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്നും മനസിലാവുന്നതെന്നും ഇന്നലെ ആലുവയില്‍ മാധ്യമങ്ങളെ കണ്ട കോടിയേരി പറഞ്ഞിരുന്നു.
അതിർത്തിയിലെ സംഘർഷം ബിജെപി രാഷ്ട്രീയ പ്രചാരണമാക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കളും ശക്തമായി വിമർശിക്കുന്നുണ്ട്. സൈനിക നടപടി ബിജെപിയുടെ സീറ്റിൻറെ എണ്ണം കൂട്ടുമെന്ന യെദിയൂരപ്പയുടെ പരാമർശവും അഭിനന്ദൻ തടവിൽ കഴിയുമ്പോൾ പ്രധാനമന്ത്രി നടത്തിയ മെഗാ സംവാദവുമാണ് കോൺഗ്രസ്സും സിപിഎമ്മും ബിജെപിക്കെതിരെ ഉന്നയിക്കുന്നത്. എന്നാൽ സൈനിക നടപടിക്കെതിരായ വിമർശനങ്ങൾ ശത്രുക്കളെ സഹായിക്കാനാമെന്ന് തിരിച്ചടിച്ച് ബിജെപി ദേശീയതയിൽ ഊന്നി പ്രചാരണം ശക്തമാക്കുന്നു.
സൈനിക നടപടി പ്രചരണ വിഷയമാക്കരുതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായെമെന്ന് കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ ബി ജെ പി നേതാക്കൾ രാജ്യദ്രോഹികളാക്കുന്നു. ബി ജെ പി അവരുടെ അടുക്കള വിഷയം എന്ന രീതിയിൽ സൈനിക നടപടികളെ കൈകാര്യം ചെയ്യുന്നതിനോടാണ് പ്രതിപക്ഷ കക്ഷികളുടെ വിയോജിപ്പെന്നും കാനം പാലക്കാട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam