
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി. ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ലെന്ന് ചതുര്‍വേദി പറഞ്ഞു. പ്രചോദനമാകുന്ന സ്ത്രീകൾക്കായി ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ കൈമാറുമെന്ന് നരേന്ദ്രമോദി അറിയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ചതുർവേദിയുടെ പ്രതികരണം.
''മറ്റൊരാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ല. സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുന്ന അധികാരസ്ഥാപനങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും അവരെ തെരഞ്ഞെടുത്താന്‍ മാത്രമേ ശരിയായ ശാക്തീകരണം നടക്കൂ. പുരുഷാധിപത്യം, ബഹുഭാര്യത്വം എന്നിവ അവസാനിപ്പിച്ച് അവരുടെ യാത്ര സുഗമമാക്കുക,''പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മനസിലാകണമെങ്കിൽ പ്രധാനമന്ത്രി ഏതെങ്കിലും ഇന്ത്യന്‍ സ്ത്രീയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുകയാണ് വേണ്ടതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ഞായറാഴ്ചയാണ് തന്റെ സാമൂഹിക മാധ്യമങ്ങൾ ഒഴിവാക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
പിന്നാലെ, പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ''ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമായ സ്ത്രീകൾക്കായി അക്കൗണ്ടുകൾ കൈമാറും. ഇത് അവർക്ക് വലിയ പ്രചോദനം നൽകാൻ സഹായകമാകും'', എന്നായിരുന്നു മോദി ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam