
ദില്ലി : "പലസ്തീൻ" എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് (ബിജെപി) രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്. മാസങ്ങളായി ഗസയിലെ ഇസ്രായേൽ സൈന്യത്തിൻ്റെ നടപടികൾക്കെതിരെ ശബ്ദമുയർത്തി വരികയാണ് പ്രിയങ്കാ ഗാന്ധി.
ഗാസയില്‍ ഇസ്രായേൽ ഗവൺമെന്റ് നടത്തുന്നത് വംശഹത്യ നടപടിയാണെന്ന് പ്രതികരിച്ച പ്രിയങ്കാ ഗാന്ധി നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ചിരുന്നു. ബാഗില്‍ പലസ്തീന്‍ എന്ന എഴുത്തിനു പുറമേ പലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായ തണ്ണിമത്തനും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച, ന്യൂഡൽഹിയിലെ പലസ്തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസറുമായും അവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേ സമയം പ്രിയങ്കയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് രൂക്ഷമായ എതിര്‍പ്പാണ് ബിജെപി എംപി ഗുലാം അലി ഖതാന പ്രകടിപ്പിച്ചത്. എന്നാല്‍ വാർത്തളാകാന്‍ വേണ്ടിയാണ് ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുമ്പോൾ അവർ ഇത്തരം കാര്യങ്ങളിലേക്ക് തിരിയുന്നുവെന്നും അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
എന്നാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കാത്ത ഇസ്രയേലി പൗരന്മാരുൾപ്പെടെ ശരിയായ ചിന്താഗതിയുള്ള ഓരോ വ്യക്തിയുടെയും ധാർമ്മിക ഉത്തരവാദിത്തമാണെന്നും ലോകത്തെ എല്ലാ സർക്കാരും ഇസ്രായേൽ സർക്കാരിനെ അപലപിക്കുകയാണെന്നും പ്രിയങ്കാഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam