
ബംഗളൂരു: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്‍ത്തി മാപ്പ് പറയിച്ചു. കർണാടക വിജയപുരയിലെ എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറെയാണ് ഒരു സംഘം പ്രതിഷേധക്കാർ മുട്ടുകുത്തിച്ച് കൈക്കൂപ്പി മാപ്പ് പറയിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനെക്കുറിച്ചാണ് പ്രൊഫസറുടെ പോസ്റ്റ്. കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളാണ് പ്രൊഫസർ പോസ്റ്റിൽ ഉന്നയിച്ചതെന്ന് പ്രതിഷേധക്കർ ആരോപിച്ചു. നൂറോളം പ്രതിഷേധക്കാർ ചുറ്റും കൂടിനിന്ന് ബലംപ്രയോഗിച്ചാണ് പ്രൊഫസറെകൊണ്ട് മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രൊഫസർക്കെതിരെ മുദ്രവാക്യങ്ങൾ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കോളേജിൽനിന്ന് പ്രൊഫസറെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കോളേജ് തുറക്കുന്നതോടെ പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രകാശ് എൻ അമൃത് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് വിവേക് റെഡി രംഗത്തെത്തി. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും വളരെ വികാരഭരിതമായ കാര്യങ്ങളാണ് എഴുതേണ്ടത്. അല്ലാതെ ഒരിക്കലും പാക്കിസ്ഥാനെ പുകഴ്ത്തിയോ അല്ലെങ്കിൽ ഇന്ത്യയെ മോശമായി ചിത്രീകരിച്ചോ പോസ്റ്റിടരുതെന്ന് വിവേക് റെഡി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam