
ദില്ലി : നബി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയുടെ തല വെട്ടുന്നതായി കാട്ടിയുള്ള വീഡിയോ ഇറക്കിയ യൂട്യൂബർ അറസ്റ്റിൽ. ഫൈസൽ വാണിയെ ജമ്മു കശ്മീർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ ഫൈസൽ വീഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കശ്മീരീ യുട്യൂബറാണ് ഫൈസൽ വാണി. ഇയാൾ പുറത്തുവിട്ട വീഡിയോ വലിയ തോതിൽ പ്രചരിക്കുകയും നിശിതമായ വിമർശനം ഇതിനെതിരെ ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫൈസൽ മാപ്പ് പറഞ്ഞത്. വീഡിയോ കൊണ്ട് ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നതായും വാണി വ്യക്തമാക്കി.
വധഭീഷണിയുണ്ടെന്ന് നേരത്തെ നുപുർ ശർമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. തന്നെയും കുടുംബത്തിനെയും വകവരുത്തുമെന്ന് ചിലർ സമൂഹമാധ്യമങ്ങളിൽ അടക്കം ഭീഷണിമുഴക്കിയെന്നാണ് നുപുർ ശർമ്മ പരാതിയിൽ പറഞ്ഞത്. മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന് പിന്നാലെയാണ് നുപുർ ശർമ്മയ്ക്ക് വധഭീഷണി എത്തിയത്. തിരിച്ചറിയാൻ കഴിയാത്ത ആളുകൾക്കെതിരെയായിരുന്നു കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam