
നോയിഡ: ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും പ്രതിഷേധക്കാര്‍ തീയിട്ടു. ശമ്പളവർദ്ധനവിലെ അപാകതകളും കാലതാമസവും ആരോപിച്ച് നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.
ഇന്ന് ഫേസ് 2 മേഖലയിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും പ്രതിഷേധക്കാർ തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. പൊലീസ് വാഹനങ്ങൾക്ക് നേരെയും വ്യാപകമായ ആക്രമണമുണ്ടായി. പൊലീസിന്റെ ജീപ്പുകളും ബൈക്കുകളുമെല്ലാം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗുരുഗ്രാമിലെ ഐ.എം.ടി മനേസറിലും സമാനമായ രീതിയിൽ കരാർ തൊഴിലാളികൾ പൊലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
സെക്ടർ 62-ൽ നടന്ന പ്രതിഷേധം കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. സെക്ടർ 16-നെയും എൻ.എച്ച്-9-നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. റോഡ് ഡിവൈഡറുകളിൽ കയറി നിന്ന് തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചു. ഇതോടെ അത്യാവശ്യ യാത്രക്കാരും വിവിധ ഓഫീസ് ജോലിക്കാരും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.
വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനനുസരിച്ച് ശമ്പളവർദ്ധനവ് നൽകാനോ, ഓവർടൈം വേതനം കൃത്യമായി നൽകാനോ കമ്പനികൾ തയ്യാറാകുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ജോലിയുടെ സുരക്ഷിതത്വമില്ലായ്മയും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും വിവിധ വ്യവസായ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് 3 മേഖലയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഒരു സ്വകാര്യ കമ്പനിക്ക് സമീപം നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റ ഒരു വനിതാ തൊഴിലാളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ലാത്തി ചാർജ് നടത്തിയെന്നും വെടിവച്ചെന്നും തൊഴിലാളികൾ ആരോപിക്കുമ്പോൾ, സംഘർഷമുണ്ടാക്കാൻ ആരോ മനഃപൂർവ്വം വെടിവച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ മജിസ്‌ട്രേറ്റ് മേഘ രൂപത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ഇരട്ടി ഓവർടൈം ആനുകൂല്യങ്ങൾ, കൃത്യസമയത്തുള്ള ശമ്പള വിതരണം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവ ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഒരു പ്രത്യേക കൺട്രോൾ റൂം തുറക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam