
തിരുവനന്തപുരം: പട്ടത്ത് പ്രധാനമന്ത്രിക്കെതിരെ (PM Narendra Modi) മുദ്രാവാക്യമെഴുതിയ കാര്‍ പിടികൂടിയ സംഭവത്തില്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി. കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് സ്വദേശി ഓംങ്കാര്‍ സിങ്ങിന്റെ പേരിലായിരുന്നു വാഹനം. പിടിയിലായ ആളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
യുപി രജിസ്‌ട്രേഷന്‍ കാറാണ് സ്വകാര്യ ഹോട്ടലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി എത്തിയത്.
കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയത്. സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയില്ല. പ്രകോപിതനായ ഇയാള്‍ പിന്നീട് ഹോട്ടലില്‍ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
ഹോട്ടല്‍ അധികൃതര്‍ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ കടന്നുകളഞ്ഞു. കാര്‍ സ്റ്റേഷനിലേക്ക് മാറ്റി പൊലീസ് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാര്‍ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജന്‍സികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam