
ദില്ലി: ദിവസങ്ങളായി ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ വിവിധ രൂപങ്ങളിലുള്ള ഫോട്ടോകൾ പഞ്ചാബ് പൊലീസ് പുറത്തുവിട്ടു. ജനങ്ങൾക്ക് അമൃത്പാലിനെ കണ്ടെത്താൻ ഇവ സഹായകമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഏഴ് ഫോട്ടോകളാണ് പൊലീസ് പുറത്തുവിട്ടത്.
ക്ലീൻ ഷെയ്വ് ചെയ്ത മുഖത്തോടെയുള്ളത് മുതൽ പല രീതിയിൽ തലപ്പാവ് ധരിച്ചതു വരെയുള്ള ഫോട്ടോകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. അമൃത്‌പാൽ സിങ്ങ് കാറിൽ നിന്ന് പുറത്തിറങ്ങുന്നതും ബൈക്കിൽ തന്റെ സഹായികളോടൊപ്പം കടന്നുകളയുകയും ചെയ്യുന്നതിന്റെ വീഡിയോയും ഇന്ന് പുറത്തുവന്നിട്ടുണ്ട്. അമൃത്പാലിന് എങ്ങനെയാണ് നിരന്തരം രക്ഷപ്പെടാൻ അവസരം ലഭിക്കുന്നതെന്ന് ചോദിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. "80000 പൊലീസുകാരാണ് സേനയിലുള്ളത്, അവരെന്ത് ചെയ്യുകയാണ്. എങ്ങനെയാണ് അമൃത്പാൽ സിംഗ് രക്ഷപ്പെട്ടത്". പഞ്ചാബ് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു.
അമൃത്പാൽ സിങ്ങിനായി പഞ്ചാബ് പൊലീസ് ശനിയാഴ്ച വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും ശ്രമിച്ചുവെന്നാരോപിച്ച് അമൃത്പാലിന്റെ സഹായികളിലൊരാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അമൃത്പാൽ സിങ്ങും അനുയായികളും വാളുകളും കത്തികളും തോക്കുകളുമായി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി. സംഭവത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് അമൃത്പാലിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും വിദേശത്തുള്ള ചില തീവ്രവാദ ഗ്രൂപ്പുകളുമായും അമൃത്പാൽ സിങ്ങ് അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam