
ദില്ലി: ബിജെപി നേതാവും എംഎൽഎയുമായ പുഷ്ക്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. 57 ബിജെപി എംഎൽഎമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ധിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായാണ് ഖാട്ടിമ എംഎൽഎയായ പുഷ്ക്കർ സിംഗ് ധാമി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യമന്ത്ര മന്ത്രി അമിത് ഷായ്ക്കും നന്ദിയറിയിച്ച ധാമി, എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും പ്രതികരിച്ചു.
മുഖ്യമന്ത്രി തിരഥ് സിങ്ങ് റാവത്ത് രാജിവെച്ച പശ്ചാത്തലത്തിലാണ് ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിൻ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ മാർച്ചിൽ ചുമതലയേറ്റ തിരഥ് സിങ്ങ് റാവത്ത് രാജിവച്ചത്. നിലവിൽ ലോക് സഭാംഗമായ തിരഥ് സിംഗിന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കിൽ നിയമസഭയിലെത്താനാവില്ല. 6 മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നിരിക്കേ സെപ്റ്റംബർ പത്തിന് കാലാവധി കഴിയും.
കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിർണ്ണായകമാണ്. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ തിരഥ് സിംഗിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരം രാജിവെച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam