
ഹൈദരാബാദ് : കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോൾ തെലങ്കാനയിലൂടെ കടന്നുപോകുകയാണ്. ധർമ്മപുരിയിൽ നിന്ന് യാത്ര ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുന്നതിനിടെ ഗോത്രനൃത്തം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ പുറത്തുവിട്ടു. തെലങ്കാനയിലെ ഭദ്രാചലത്തിൽ ആദിവാസികൾക്കൊപ്പം "കൊമ്മു കോയ" എന്ന പുരാതന നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇത്.
നേരത്തെ, 3 ദിവസത്തെ ദീപാവലി ഇടവേളയ്ക്ക് ശേഷം തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ നിന്ന് യാത്ര പുനരാരംഭിച്ചപ്പോൾ രാഹുൽ ഗാന്ധി ധോൽ നൃത്തം ചെയ്തിരുന്നു. മുൻ കോൺഗ്രസ് അധ്യക്ഷൻ ആദിവാസി സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് ഇതാദ്യമായല്ല. 2019ൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.
സെപ്റ്റംബർ 7 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഒക്ടോബർ 27 ന് 50 ദിവസം പൂർത്തിയാക്കിയിരുന്നു.അന്‍പതാം ദിനം തെലങ്കാനയിലായിരുന്നു ജോഡോ യാത്രയുടെ പര്യടനം. കര്‍ഷകരോടും കര്‍ഷക സംഘടന പ്രതിനിധികളോടും രാഹുല്‍ സംസാരിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും അദ്ദേഹം കണ്ടു. സര്‍ക്കാര്‍ ഇനിയും സഹായധനം അനുവദിച്ചിട്ടില്ലെന്ന് പല കുടുംബങ്ങളും പരാതിപ്പെട്ടു.
Read More : സുപ്രധാന നാഴികല്ല് പിന്നിട്ട് ജോഡോ യാത്ര; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെ സമാധാനിപ്പിച്ച് രാഹുല്‍
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ കാര്‍ഷിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ദീപാവലി പ്രമാണിച്ചുള്ള ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ജോഡോ യാത്ര തെലങ്കാനയിലെ മക്താലില്‍ നിന്ന് പുനരാരംഭിച്ചത്. ദീപാവലിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് ദിവസത്തേക്ക് ഇടവേള നല്‍കി രാഹുല്‍ ദില്ലിയിലേക്ക് പോവുകയായിരുന്നു.
നവംബർ ഒന്നിന് ഹൈദരാബാദ് നഗരത്തിലേക്ക് ജോഡോ യാത്ര പ്രവേശിക്കും. രാഹുല്‍ ഗാന്ധി ചാർമിനാറിൽ ദേശീയ പതാക ഉയർത്തുകയും നെക്ലേസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ് കോർണർ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ടിപിസിസി പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി, പാർലമെന്‍റ് അംഗം എൻ ഉത്തം കുമാർ റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് ഭട്ടി വിക്രമർക്ക, മധു യാസ്‌കി ഗൗഡ് എന്നിവരുൾപ്പെടെ സംസ്ഥാന പ്രധാന നേതാക്കളെല്ലാം തെലങ്കാന സമ്മേളനത്തിൽ അദ്ദേഹത്തെ അനുഗമിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam