
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ 'കാണാനില്ലെന്ന്' പോസ്റ്ററുകൾ. ഞായറാഴ്ചയാണ് ഡൽഹിയിലെ വിവിധഭാഗങ്ങളിൽ രാഹുൽഗാന്ധിയുടെ ചിത്രം സഹിതമുള്ള 'മിസ്സിങ്' പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ആരാണ് തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെച്ചൊല്ലി ബിജെപി നിരന്തരം വിമർശനം തുടരുന്നതിനിടെയാണ് ഡൽഹിയിൽ 'മിസ്സിങ്' പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലെയും കഴിഞ്ഞദിവസം രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് (LoP) അല്ല 'ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിങ്' ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രാജ്യമോ രാജ്യത്തെ ജനങ്ങളോ പാർലമെന്റോ അല്ല അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. പകരം ടൂറിസത്തിനാണ് അദ്ദേഹം ആദ്യപരിഗണന നൽകുന്നത്. കോൺഗ്രസ് പാർട്ടിക്ക് എപ്പോഴാണോ പിന്തുണ ആവശ്യമുള്ളത്, ആ സമയത്ത് അദ്ദേഹം ഓടിപ്പോകും. പാർലമെന്റ് സമ്മേളന കാലയളവിലും അദ്ദേഹം ഒളിച്ചോടും. രാഹുൽ ഗാന്ധി സ്ഥിരമായി ഒരു അവധിക്കാല മൂഡിലാണെന്നും ഷെഹ്സാദ് പൂനാവാല പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിട്ടുള്ളത് നരേന്ദ്രമോഡിയാണ്. വിദേശയാത്രകൾ കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയും. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 9000-ലേറെ ദിവസമാണ് നരേന്ദ്രമോഡി രാജ്യത്തെ സേവിച്ചത്. അതാണ് സേവനം. എന്നാൽ, വിദേശയാത്രകൾ കാരണം രാഹുൽ ഗാന്ധി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നിരന്തരമുള്ള വിദേശയാത്രകൾക്കായുള്ള സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ചും ബിജെപി നേതാവ് ആരോപണമുന്നയിച്ചു. 'അവധിക്കാലത്തിനിടയിൽ കുറച്ചുകാലം മാത്രമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വിദേശസന്ദർശനത്തിനായി അദ്ദേഹം കോടികൾ ചെലവഴിക്കുന്നു. എന്നാൽ, ഇതിന്റെ കണക്കുകളൊന്നും നൽകാൻ അദ്ദേഹത്തിന് കഴിയുന്നില്ല. രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾക്ക് പിന്നിൽ ഇന്ത്യാവിരുദ്ധ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ പിന്തുണയുണ്ട്' ബിജെപി നേതാവ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam