
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിആര്‍പിഎഫ് ജവാന്മാര്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ചിരുന്നു. ആരാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത്.
ഭീകരാക്രമണം നടത്തിയ ജയ്ഷെ ഇ മുഹമ്മദിന്‍റെ തലവന്‍ ആരാണ്? ഇന്ത്യന്‍ ജയിലിലായിരുന്ന ജയ്ഷെ തലവന്‍ മസൂദ് അസറിനെ ബിജെപി സര്‍ക്കാര്‍ തന്നെയല്ലേ വിട്ടയച്ചത്? ഇങ്ങനെ പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങളാണ് കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയില്‍ രാഹുല്‍ ചോദിച്ചത്.
തീവ്രവാദത്തിന് മുന്നില്‍ തലകുനിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മോദിക്കെതിരെയും ബിജെപിക്കെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിക്കുന്നത്. അത്തരമൊരു ഭീകരാക്രമണത്തെ എന്ത് കൊണ്ട് തടയാന്‍ സാധിച്ചില്ലെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.
പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഓര്‍മിക്കപ്പെട്ടത് 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം ഭീകരര്‍ റാഞ്ചിയ സംഭവമാണ്. അന്ന് ജയ്ഷെ ഇ മുഹമ്മദ് തലവനായ മസൂദ് അസറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭീകരര്‍ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്.
യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ അന്ന് മസൂദ് അസറിനെയും ഒപ്പം രണ്ട് ഭീകരരെയും അന്നത്തെ വാജ്പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ജയ്ഷെയുടെ പങ്ക് വ്യക്തമായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീവത്കരിച്ച മോദിയെും മറ്റ് മന്ത്രിമാരെയും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും പാകിസ്ഥാനെ എങ്ങനെ നേരിട്ടുവെന്ന താരമത്യവുമായാണ് രണ്‍ദീപ് സുര്‍ജെവാല രംഗത്തെത്തിയത്.
കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് പാകിസ്ഥാന് ഉചിതമായ മറുപടികള്‍ നല്‍കിയിട്ടുണ്ട്. നമ്മള്‍ പാകിസ്ഥാനെ 1971ലെ യുദ്ധത്തില്‍ പരാജയപ്പെടുത്തി. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയെന്ന് മാത്രമല്ല 91,000 പാകിസ്ഥാന്‍ പട്ടാളക്കാരെ കീഴടക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു.
അവര്‍ പാകിസ്ഥാനെ കീഴടക്കി. എന്നാല്‍, നരേന്ദ്ര മോദി തന്‍റെ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. പാകിസ്ഥാന് തിരിച്ചടി കൊടുക്കുന്നത് ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍, തന്‍റെ കടമകള്‍ മറന്ന് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ മോദി ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam