
ദില്ലി: വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുമെന്ന ഇലോണ്‍മസ്ക്കിന്‍റെ പ്രസ്താവന ആയുധമാക്കി രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ഗാന്ധി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് 48 വോട്ടുകള്‍ക്ക് വിജയിച്ചതിലെ വിവാദം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. സർവീസ് വോട്ടുകള്‍ ചെയ്യുന്ന ഇവിഎം തുറക്കാൻ കഴിയുന്ന മൊബൈല്‍ ഫോണ്‍ ഷിൻഡെ വിഭാഗം നേതാവിന്‍റെ ബന്ധു ഉപയോഗിച്ചിരുന്നുവെന്ന പൊലീസ് കണ്ടെത്തലിന്റെ റിപ്പോര്‍ട്ടാണ് രാഹുല്‍ ഇതോടൊപ്പം പങ്കുവെച്ചത്.
വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്നാണ് ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടത്.എഐ യോ മനുഷ്യരോ വഴി വോട്ടിങ് യന്ത്ര ഹാക്ക് ചെയപ്പെടാനുള്ള സാധ്യതയുണ്ടെന്നും മസ്ക് എക്സില്‍ സൂചിപ്പിച്ചു. പ്യൂർട്ടോ റിക്കോയില്‍ പ്രൈമറി തെരഞ്ഞെടുപ്പിനടിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്ക് പ്രതികരിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷ്യർക്കോ നിർമിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പെസ് എക്സ് മേധാവിയായ ഇലോണ്‍ മസ്ക് പറഞ്ഞു
മസ്ക്കിന്‍റെ പ്രസ്താവന തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റ്. മസ്ക്കിന്‍റെ വാദം ഇൻറർനെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയില്‍ ബാധകമായിരിക്കും. ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്‍റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam