
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളിൽ നിന്ന് നീക്കി. ആരോപണങ്ങൾക്ക് രാഹുൽ തെളിവ് ഹാജരാക്കിയില്ല. പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയെന്ന് ലോക്സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലോക്സഭയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ ഇന്നും പാര്‍ലമെന്‍റ് പുകഞ്ഞു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. രാജ്യസഭ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു.
ലോക് സഭ ചേര്‍ന്നയുടന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിച്ചു. ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി സഭയില്‍ ഇല്ലാതിരുന്നപ്പോള്‍. ബിജെപി അഗം നിഷികാന്ത് ദുബൈ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ നടപടികള്‍ തുടങ്ങണമെന്നും രാഹുലിന്‍റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കിടെ അദാനിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപണമുയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ഒരു സുഹൃത്തിന്‍റെ കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക വളര്‍ച്ച ആരേയും അമ്പരിപ്പിക്കുന്നതാണെന്നും സുഹൃത്തിന്‍റെ വളര്‍ച്ചക്ക് പിന്നില്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോയെന്നും ഖര്‍ഗെ ചോദിച്ചതോടെ സഭ ഇളകിമറിഞ്ഞു.പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് എന്നിവരുമായി അദാനി സംസാരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം ബിജെപി എംപിമാരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് മറുപടിയെന്നോണം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam