
ദില്ലി : ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മനോഹരമായ ഡാൻസ് ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അസുഖബാധിതനായി വീൽച്ചെയറിലിരിക്കുന്ന ജുൻജുൻവാല, ബണ്ടി ഓര്‍ ബബ്ലി എന്ന ചിത്രത്തിലെ കജ്റാ രെ എന്ന ഗാനത്തിനാണ് തന്റെ ആരോഗ്യം പോലും മറന്ന് പാട്ടിൽ ലയിച്ച് നൃത്തം ചെയ്യുന്നത്.
ഇരു വൃക്കകളും തകരാറിലായ ജുൻജുൻവാല ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. ഏത് വിഷമ ഘട്ടത്തിലും ജീവിക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണമെന്ന് കാണിക്കുകയാണ് ജുൻജുൻവാലയെന്ന് വീഡിയോ ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം കുറിച്ചു.
വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു. 1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.
പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ജീവിതത്തിൽ അജയനായിരുന്ന വ്യക്തിയായിരുന്നു രാകേഷ് ജുൻജുൻവാലെയെന്നും ഊർജ്ജസ്വലനും നർമബോധവും ഉൾക്കാഴ്ചയുമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും ഇന്ത്യൻ സാമ്പത്തികരംഗത്തിന് ജുൻജുൻവാല നൽകിയ സംഭവാനകൾ അമൂല്യമാണെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച് കൊണ്ട് മോദി പറഞ്ഞു.
" ഇന്ത്യയുടെ പുരോഗതിയിൽ വളരെയധികം താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ജുൻജുൻവാല. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read More : ഇന്ത്യൻ ഓഹരി വിപണിയിലെ 'അദ്ഭുത മനുഷ്യൻ'; രാകേഷ് ജുൻജുൻവാലയെ കുറിച്ചുള്ള 10 കാര്യങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam