
ലഖ്നൗ: ഉത്തർപ്രദേശിലെ റോഡുകൾ 2024ന് മുമ്പ് അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഉത്തർപ്രദേശിനായി 8,000 കോടി രൂപയുടെ റോഡ് പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ (ഐആർസി) 81-ാം സമ്മേളനത്തിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരി വമ്പൻ പാക്കേജ് പ്രഖ്യാപിച്ചത്.
ഉത്തർപ്രദേശിലെ റോഡുകൾ 2024-ന് മുമ്പ് അമേരിക്കയേക്കാൾ മികച്ചതാക്കേണ്ടതുണ്ട്. ഇതിനായി മോദി സർക്കാർ വരും ദിവസങ്ങളിൽ യുപിക്ക് അഞ്ച് ലക്ഷം കോടി രൂപ അനുവദിക്കാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എണ്ണായിരം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും നല്ല റോഡുകളുടെ നിർമ്മാണത്തിന് സർക്കാരിന്റെ പക്കൽ പണത്തിന് ഒരു കുറവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിസ്ഥിതിക സംരക്ഷണം, സാങ്കേതികവിദ്യ, നവീകരണം, സുരക്ഷ, ഗുണമേന്മയുള്ള നിർമാണം എന്നിവയിലൂടെ സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ ഗഡ്കരി അവലോകന യോഗവും നടത്തി. ഉത്തർപ്രദേശിലെ മുഴുവൻ ദേശീയപാതാ പദ്ധതികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam