
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതായ സന്ദേശങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി ദില്ലി പൊലീസ് രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും ആരും കുപ്രചാരണങ്ങളിൽ വീഴരുതെന്നും പൊലീസ് അറിയിച്ചു.
മുൻകരുതലിന്റെ ഭാഗമായി ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചിരുന്നെങ്കിലും പിന്നീട് ഇവയെല്ലാം തുറന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ചില മേഖലകളിൽ അഭ്യൂഹങ്ങളെ തുടർന്ന് കടകളടച്ചു. എന്നാൽ ദില്ലിയിൽ എല്ലായിടത്തും സ്ഥിതിഗതികൾ ശാന്തമെന്നും ആരും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ്. ഖൈല രഘുബീർ നഗറിൽ കലാപസമാനമായ സാഹചര്യമെന്നാണ് വാർത്ത പ്രചരിച്ചത്. എന്നാൽ ഇവിടം തീർത്തും ശാന്തമാണെന്ന് ദില്ലി പൊലീസ് പറയുന്നു.
നങ്ക്ലോയി, സൂരജ്‌മാൾ സ്റ്റേഡിയം, ബദർപുർ, തുഗ്ലക്കാബാദ്, ഉത്തം നഗർ വെസ്റ്റ്, നവഡ എന്നീ മെട്രോ സ്റ്റേഷനുകളാണ് താത്കാലികമായി അടച്ചത്. നഗരം തീർത്തും ശാന്തമാണെന്ന് അറിയിച്ച ദില്ലി പൊലീസ് എല്ലായിടത്തും പട്രോളിങ് കർശനമാക്കിയിട്ടുണ്ട്. പലരും ഭയന്ന് പൊലീസിനെ വിളിക്കുന്നുണ്ടെന്നും എന്നാൽ ഒട്ടും ആശങ്കപ്പെടേണ്ടെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam