
ദില്ലി: 2022ന് ശേഷം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഏറ്റവു കുറഞ്ഞ നിലയിലായെന്ന് റിപ്പോർട്ട്. അതേസമയം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇതേ കാലയളവിൽ ഏറ്റവും ഉയർന്ന വിഹിതത്തിലേക്ക് എത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, 2022-ൽ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ ഒഴിവാക്കിയപ്പോൾ ഇറക്കുമതി വർധിപ്പിച്ചു. ചില മാസങ്ങളിൽ പ്രതിദിനം 2 ദശലക്ഷം ബാരൽ വരെ ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, അമേരിക്കയുടെ താരിഫ് വർധനയും വ്യാപാര കരാർ ഒപ്പിടാനുള്ള സമ്മർദ്ദവും കാരണം റഷ്യയിൽ നിന്ന് എണ്ണ വാങ്ങലുകൾ കുറയ്ക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കിയെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
നവംബർ മുതൽ ഇന്ത്യയുടെ റഷ്യൻ ഇറക്കുമതി കുറഞ്ഞ് തുടങ്ങി. കഴിഞ്ഞ മാസം ഇന്ത്യ പ്രതിദിനം 1.1 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 21.2% ആയി കുറയുകയും ചെയ്തു. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ചെറിയ വിഹിതമാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജനുവരിയിൽ നിന്നുള്ള റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഡിസംബറിനെ അപേക്ഷിച്ച് 23.5% കുറഞ്ഞു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം മൂന്നിലൊന്നായാണ് കുറഞ്ഞത്. ഫെബ്രുവരിയിൽ ഇറക്കുമതി അളവ് പ്രതിദിനം ശരാശരി 1 മില്യൺ മുതൽ 1.2 മില്യൺ ബാരൽ വരെയും മാർച്ചിൽ ഏകദേശം 800,000 ബാരൽ വരെയും കുറയാൻ സാധ്യതയുണ്ടെന്ന് കെപ്ലറിലെ റിഫൈനിംഗ് ആൻഡ് മോഡലിംഗ് വിഭാഗത്തിലെ ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിറ്റോള പറഞ്ഞു.
റഷ്യയിലെ എണ്ണയുടെ അളവ് കുറഞ്ഞതിനെത്തുടർന്ന്, ഇന്ത്യൻ റിഫൈനറുകൾ മിഡിൽ ഈസ്റ്റ്, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ, പാശ്ചാത്യ രാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള ഇതര ഗ്രേഡുകൾ ഉപയോഗിച്ചതായി ഡാറ്റ കാണിക്കുന്നു. ജനുവരിയിൽ ഇന്ത്യയുടെ മൊത്ത ഇറക്കുമതിയുടെ ഏകദേശം 55% മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ എണ്ണയായിരുന്നു. ലാറ്റിൻ അമേരിക്കൻ ഗ്രേഡുകളുടെ വിഹിതം 12 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ഏകദേശം 10% ആയി ഉയർന്നു. സൗദി അറേബ്യ ഇന്ത്യയുടെ മുൻനിര വിതരണക്കാരായി സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ട് പറയുന്നു. യുഎസിൽ നിന്നും വെനിസ്വേലയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആഗ്രഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam