
ദില്ലി: ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ശനിയാഴ്ച ഡൽഹി സർവകലാശാല സാഹിത്യോത്സവത്തിൽ നടന്നപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശിന്റെ ചില ആരോപണങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടക്കാല സർക്കാരിലെ ആരെങ്കിലും എല്ലാ ദിവസവും എഴുന്നേറ്റ് എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. അവയിൽ ചിലത് തികച്ചും പരിഹാസ്യമാണ്. നമ്മളുമായി എന്ത് തരത്തിലുള്ള ബന്ധമാണ് അവർ ആഗ്രഹിക്കുന്നതെന്ന് അവർ തീരുമാനിക്കേണ്ടതുണ്ട്. 1971 മുതൽ ബംഗ്ലാദേശുമായി ഇന്ത്യക്ക് ഒരു നീണ്ടതും സവിശേഷമായതുമായ ചരിത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2024-ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന വിഷയത്തെക്കുറിച്ചും എസ് ജയശങ്കർ അഭിപ്രായം പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യുഎസ്‌എഐഡി) പ്രവർത്തനങ്ങൾ ഇന്ത്യൻ സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ വോട്ടെടുപ്പ് പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് 21 മില്യൺ യുഎസ് ഡോളർ സഹായം കഴിഞ്ഞയാഴ്ച യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് (ഡോഗ്) റദ്ദാക്കിയതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ട്രംപ് ഭരണകൂടത്തിലെ ആളുകൾ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അത് ആശങ്കാജനകമാണ്. ഒരു സർക്കാർ എന്ന നിലയിൽ ഞങ്ങൾ അത് പരിശോധിക്കുകയാണ്. വസ്തുതകൾ പുറത്തുവരുമെന്നാണ് എന്റെ ധാരണയെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam