
ദില്ലി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന്റെ മിന്നും ജയത്തിൽ സംശയം പ്രകടിപ്പിച്ച് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലം മാഹാരാഷ്ട്രയിലെ ജനഹിതമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ എല്ലാ എംഎൽഎമാരും എങ്ങനെ വിജയിക്കും.
മഹാരാഷ്ട്രയെ വഞ്ചിച്ച അജിത് പവാറിന് എങ്ങനെ വിജയിക്കാൻ കഴിയും. ബിജെപി പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കോടീശ്വരൻ ഗൗതം അദാനി തെരഞ്ഞെടുപ്പ് വിലക്കു വാങ്ങി. അമേരിക്കയിൽ അദാനി കുഴപ്പത്തിലാണ്. തെരഞ്ഞെടുപ്പിൽ ധാരാളം പണം ഉപയോഗിച്ചുവെന്നും റാവത്ത് ആരോപിച്ചു.
സാധാരണ ഗതിയിൽ ഷിൻഡെയ്ക്ക് 60 സീറ്റും അജിത് പവാറിന് 40 സീറ്റും ബിജെപിക്ക് 125 സീറ്റും ലഭിക്കാൻ സാധ്യതയുണ്ടോ. ഞങ്ങൾക്ക് മഹാരാഷ്ട്രയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും മുന്നേറി. ഇതോടെ ലോക്സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടും മാറ്റാനായി. ഷിൻഡേ ശിവസേന മത്സരിക്കുന്ന 81ൽ 55ലും അജിത് പവാറിൻ്റെ എൻസിപി 59ൽ 38ലും മുന്നിലാണ്.
അതേസമയം, 101 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 20 എണ്ണത്തിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ശരദ് പവാറിൻ്റെ എൻസിപി 86-ൽ 19-ലും താക്കറെ സേന 95-ൽ 13-ലും മുന്നിലാണ്. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. യഥാർഥ ശിവസേന തങ്ങളാണെന്ന് തെളിയിക്കാനാണ് താക്കറെ ശിവസേന അരയും തലയും മുറുക്കി രംഗത്തെത്തിയത്. എന്നാൽ മത്സരത്തിൽ കനത്ത തിരിച്ചടിയാണ് അവർക്കുണ്ടായത്. മത്സരിച്ച 95 സീറ്റിൽ 13 എണ്ണത്തിൽ മാത്രമാണ് അവർക്ക് മുന്നേറാൻ കഴിഞ്ഞത്.
ശക്തികേന്ദ്രമായ മുംബൈയിൽ പോയി തിരിച്ചടിയുണ്ടായി. ബുധനാഴ്ച അവസാനിച്ച പോളിംഗിൽ 65.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിങ്ങാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam