
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് സഞ്ജയ് ഝാ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരു മാധ്യമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് കഴിഞ്ഞമാസം സഞ്ജയ് ഝായെ പാര്‍ട്ടി വക്താവ് പദവിയില്‍ നിന്ന് നീക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണെന്ന് ഝായുടെ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ നിലവില്‍ സഞ്ജയ് ഝായെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള കാരണം ഇനിയും വ്യക്തമല്ല. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നതായിരുന്നു സഞ്ജയ് ഝായുടെ പ്രതികരണങ്ങള്‍. കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പാർട്ടി സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കി. ബിജെപിയാണ് രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് പിന്നിലെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ബിജെപിയുമായി സച്ചിൻ പൈലറ്റ് ഒത്തുകളിച്ചെന്നും ആരോപിച്ചു.
സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ട് മന്ത്രിമാരായ വിശ്വേന്ദർ സിംഗ്, രമേഷ് മീണ എന്നീ മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്. ഇതോടൊപ്പം പാർട്ടിയുടെ പുതിയ അധ്യക്ഷൻമാരെയും രൺദീപ് സിംഗ് സുർജേവാല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിശ്വാസവോട്ടെടുപ്പിനൊരുങ്ങുകയാണ് ബിജെപി. ഗോവിന്ദ് സിംഗ് ദതാസ്ത്രെയാണ് രാജസ്ഥാനിലെ പുതിയ പാർട്ടി അധ്യക്ഷൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam