വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

Published : May 08, 2025, 07:08 AM IST
വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

Synopsis

 രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കും.

ദില്ലി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വയ്ക്കേണ്ടതായി വരും. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്യും. മാർച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചത്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കർണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് സമർപ്പിച്ചത്. ദില്ലി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ, ദില്ലി ഫയർ സർവീസ് മേധാവി എന്നിവരുൾപ്പെടെ 50 ലധികം പേരുടെ മൊഴികൾ അന്വേഷണ സമിതി രേഖപ്പെടുത്തി. 

ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന  റിപ്പോർട്ട്. വാർത്ത വലിയ ചർച്ചയായതോടെ ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്നും15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും വിശദീകരിച്ച്  ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് രംഗത്ത് വന്നിരുന്നു.

എന്നാൽ യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് ദില്ലി പൊലീസ്, അഗ്നിശമന സേന എന്നിവയിലെ അംഗങ്ങൾ പിന്നീട് മൊഴി നൽകിയത് സംഭവത്തിൽ വഴിത്തിരിവായി.ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിലാണ് സുപ്രിംകോടതി അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിച്ചത്. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലവും മാറ്റി. ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണമുണ്ടായിരുന്നു എന്നാണ് ആഭ്യന്ത സമിതിയുടെ റിപ്പോർട്ട്.
 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ