Latest Videos

Jammu and Kashmir| ജമ്മുകശ്മീരിൽ ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ വധിച്ച് സുരക്ഷാ സേന

By Web TeamFirst Published Nov 17, 2021, 6:04 PM IST
Highlights

പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ അടക്കം പിടികൂടിയെന്ന് പൊലീസ്

ശ്രീനഗർ: ജമ്മു കശ്മീരിൽ (Jammu and Kashmir) വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടൽ  നാല് ഭീകരരെ വധിച്ച് സുരക്ഷ സേന (Security Forces). പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടി. ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകി

കുൽഗാമിലെ പോംഭായി,ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗോപാൽപ്പോരയിൽ  നടന്ന ഏറ്റുമുട്ടലിൽ  ഭീകര സംഘടനയായ ടിആർഎഫിന്റെ കമാൻഡർ അഫാഖിനെ സൈന്യം വധിച്ചു. മേഖലയിൽ സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇയാൾക്ക്  പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. അതേസമയം പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു. ബാരാമുള്ളയിൽ സുരക്ഷ സേനയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. ഉറിയിൽ വനമേഖല വഴി നുഴഞ്ഞുക്കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകർത്തു. 

ഇതിനിടെ ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നിർദ്ദേശം നൽകി. സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നത് തടയാനായി കശ്മീരിൽ പ്രവർത്തന പരിചയമുള്ള എൻഐഎ അടക്കമുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയും നിയോഗിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീകരരുടെ പ്രവർത്തനങ്ങൾ തടയുന്നതായുള്ള നടപടികളും ഇവർ സ്വീകരിക്കും.  കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സാഹചര്യം യോഗത്തിൽ ചർച്ചയായെന്നാണ് വിവരം.

click me!