
ദില്ലി: ദില്ലിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 26 പേര്‍ വെന്ത് മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 70 പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നി ശമന വിഭാഗം അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. വൈകിട്ട് 4.45 ഓടെയാണ് കടയില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഗ്നിശമന സേനയുടെ മുപ്പതിലധികം യൂണിറ്റുകൾ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ആംബുലൻസ് സൗകര്യവും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലി തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദുഖം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam