
മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ശരദ് പവാർ പിൻവലിച്ചു. ഇതോടെ പാർട്ടിയിൽ തലമുറ മാറ്റത്തിനുള്ള സാധ്യതകൾ താത്കാലികമായി അടഞ്ഞു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും.
ശരദ് പവാർ രാജി പിൻവലിച്ച് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എൻസിപി നേതാക്കൾ പ്രമേയം പാസാക്കിയിരുന്നു. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഐകകണ്ഠേനയുള്ള തീരുമാനം. എൻസിപിയിലെയും മറ്റ് പാർട്ടികളിലെയും നേതാക്കൾ ഒരേ സ്വരത്തിൽ പവാർ തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗ ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞു.
രാജി തീരുമാനത്തിൽ ശരദ് പവാർ ഉറച്ച് നിന്ന ശരദ് പവാർ ഇതോടെ അയഞ്ഞു. പാർട്ടി ഒന്നടങ്കം പ്രമേയം പാസാക്കിയ സ്ഥിതിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാനാവുമെന്ന നേതാക്കളുടെ പ്രതീക്ഷയും ശരിയായി. തലമുറമാറ്റം ഉണ്ടാവുമെന്നും സുപ്രിയാ സുലേ ദേശീയ അധ്യക്ഷയാവുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ യോഗത്തിൽ കാര്യങ്ങൾ മാറി മറിഞ്ഞതോടെയാണ് ശരദ് പവാർ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയത്. കേരളത്തിൽ നിന്ന് പിസി ചാക്കോയും തോമസ് കെ തോമസും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam