
നഗ്നചിത്രങ്ങളോടുള്ള ഭ്രമമാണ് ചാരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്ന് ചാരവൃത്തിക്ക് പിടിയിലായ രാജസ്ഥാന്‍ സ്വദേശി. പാകിസ്ഥാന്‍റെ ഐഎസ്ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങി സേനയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് ഇയാള്‍ അറസ്റ്റിലായത്. ജയ്സാല്‍മീറിലെ ലാത്തി സ്വദേശിയായ നാല്‍പത്തിരണ്ടുകാരന്‍ സത്യനാരായണ്‍ പലിവാള്‍ ആണ് പിടിയിലായത്.
ഐഎസ്ഐയ്ക്ക് വേണ്ടി സംസാരിച്ച സ്ത്രീകള്‍ നഗ്നചിത്രങ്ങളും മോഹിപ്പിക്കുന്ന സംസാരവുമായാണ് തന്നെ ചാരവൃത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കിയത്. പൊഖ്റാന്‍ മേഖലയില്‍ സേനയുടെ വിന്യാസവും നീക്കവും സംബന്ധിച്ച വിവരങ്ങളും ഇയാള്‍ ഐഎസ്ഐയ്ക്ക് നല്‍കിയതായാണ് കുറ്റസമ്മതം. സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൌണ്ടുകളിലൂടെയാണ് ഇയാള്‍ ചാരസുന്ദരിമാരുമായി ബന്ധപ്പെട്ടിരുന്നത്.
ദീര്‍ഘനേരം ഇത്തരം സംഭാഷണങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. കരസേനയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഇയാളുടെ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ച് കാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ജയ്സാല്‍മീറില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളെ തുടര്‍ ചോദ്യചെയ്യലിനായി ജയ്പൂരിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam