വിദേശത്ത് നിന്നും വാക്സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍; കേന്ദ്രത്തെ 'ബൈബിള്‍ വാക്യം' ഓര്‍മ്മിപ്പിച്ച് തരൂര്‍

By Web TeamFirst Published May 19, 2021, 11:18 AM IST
Highlights

ഇതേ രീതിയിലാണ് 2018 പ്രളയകാലത്ത് കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം കേന്ദ്രം നിഷേധിച്ചത്. എന്നാല്‍ അതേ അളവ് കോലാണെങ്കില്‍ ഇപ്പോള്‍ എങ്ങനെ സംസ്ഥാനങ്ങള്‍ അവര്‍ക്ക് ആവശ്യമായ വാക്സിന്‍ വിദേശത്ത് നിന്നും കണ്ടെത്തും. 

ദില്ലി: സംസ്ഥാനങ്ങള്‍ നേരിട്ട് വിദേശത്ത് നിന്നും കൊവിഡ് വാക്സിന്‍ വാങ്ങുവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വിമര്‍ശനം. 

'നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ കല്ല് നല്‍കുമോ?' - എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചാണ് ശശി തരൂര്‍ തന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. പതിനൊന്ന് സംസ്ഥാനങ്ങള്‍ വിദേശത്ത് നിന്നും വാക്സിന്‍ എത്തിക്കാനുള്ള ഓഡറുകള്‍ നല്‍കി കഴിഞ്ഞു. ജനങ്ങള്‍ വാക്സിന് വേണ്ടി ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവര്‍ക്ക് - ശവകല്ലറയിലെ കല്ല് നല്‍കുകയാണ്. 

ഇതേ രീതിയിലാണ് 2018 പ്രളയകാലത്ത് കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം കേന്ദ്രം നിഷേധിച്ചത്. എന്നാല്‍ അതേ അളവ് കോലാണെങ്കില്‍ ഇപ്പോള്‍ എങ്ങനെ സംസ്ഥാനങ്ങള്‍ അവര്‍ക്ക് ആവശ്യമായ വാക്സിന്‍ വിദേശത്ത് നിന്നും കണ്ടെത്തും. സര്‍ക്കാര്‍ അവ വാങ്ങി വിതരണം ചെയ്യാതെ - തരൂര്‍ ചോദിക്കുന്നു.

രണ്ട് ദിവസം മുന്‍പ് വിദേശരാജ്യങ്ങളിലെ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള കരാറിലേക്ക് കേരളവും ഉടൻ കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.മഹാരാഷ്ട്രയും കർണാടകവും അടക്കം 11 സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!