
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമായതോടെ അപ്രതീക്ഷിതമായി ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷി. കുക്കി പീപ്പിൾസ് അലയൻസാണ് മണിപ്പൂരിൽ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. എൻ ഡി എ സഖ്യത്തിൽ നിന്നും പിൻവാങ്ങുന്നതായി പാർട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ട് എം എൽ എ മാരാണ് പാർട്ടിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ കുക്കി പീപ്പിൾസ് അലയൻസിന്‍റെ പിന്തുണ പിൻവലിക്കൽ നിലവിൽ സർക്കാരിന് ഭീഷണിയല്ല.
മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനം: അരുന്ധതി റോയ്
അതേസമയം മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ഇന്നലെ നടന്ന സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളൾ. ആറ് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മരണ സംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്. തുടർന്ന് കുക്കി മേഖലകളിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. ഇംഫാലിൽ 22 വീടുകൾക്ക് തീയിട്ടു. 18 പേർക്ക് ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. ഇംഫാലിൽ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലിൽ കുകികളുടെ ആളൊഴിഞ്ഞ വീടുകൾക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂർ, ബീഷ്ണുപൂർ എന്നിവിടങ്ങളിൽ ഇന്നും വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്.
ബിഷ്ണൂപൂരിൽ പരിശോധന നടക്കുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സര്‍ക്കാരുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത കിയ ഗ്രൂപ്പിലെ ഒരാളെ പരിക്കുകളോടെ പിടികൂടി. ഇതിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾക്കായി സുരക്ഷസേനയുടെയും പൊലീസിന്റെയും പരിശോധന തുടരുകയാണ്. 1057 തോക്കുകളും 14000 വെടിയുണ്ടകളും മെയ്തെ മേഖലകളിൽ നിന്ന് പിടികൂടി. കുക്കി മേഖലയിൽ നിന്ന് 138 തോക്കുകളും കണ്ടെത്തി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 10 കമ്പനി കേന്ദ്രസേനയെ കൂടി സംസ്ഥാനത്ത് വിന്യസിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം