
ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ മിന്നൽ പ്രളയത്തിൽ പത്ത് പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രളയത്തിൽ സൈനികര്‍ ഉള്‍പ്പടെ 43 പേരെ കാണാതായെന്ന് സർക്കാർ സ്ഥിരീകരിച്ചു. പ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മലയാളികൾ അടക്കം രണ്ടായിരം പേർ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
കുതിച്ചെത്തിയ പ്രളയജലത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് സിക്കിം. രണ്ട് ദിവസമായി പെയ്ത മഴയ്ക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിന് സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന വ്യക്തമാക്കി. കാണാതായവര്‍ക്കുള്ള തെരച്ചിൽ തുടരുകയാണ്.
Also Read: ഉജ്വല പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഉയർത്തി
താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. ചുങ്താങ് എൻഎച്ച്പിസി അണക്കെട്ടും പാലവും ഒലിച്ചുപോയി. വിവിധ സ്ഥലങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam