'വഖഫ് വിഷയത്തിൽ മൗനം, ഓന്തിനെപ്പോലെ നിറംമാറി'; അയോധ്യയിൽ കോൺഗ്രസും എസ്പിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് യോഗി ആദിത്യനാഥ്

Published : Jul 07, 2026, 02:21 PM IST
yogi adityanath

Synopsis

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ് വാദി പാർട്ടി(എസ്പി)യും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ ക്ഷേത്രവിഷയത്തിൽ നിരന്തരം ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ടാണ് വഖഫ് ഭൂമി ഇടപാടുകളിൽ മൗനം പാലിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ് വാദി പാർട്ടി(എസ്പി)യും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ ക്ഷേത്രവിഷയത്തിൽ നിരന്തരം ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ടാണ് വഖഫ് ഭൂമി ഇടപാടുകളിൽ മൗനം പാലിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംഭാവനക്കൊള്ളയെന്ന ഒരൊറ്റ സംഭവത്തെ ഉപയോഗിച്ച് പ്രതിപക്ഷം ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയാണെന്നും അയോധ്യയുടെ പ്രധാന്യത്തെ ദുർബലമാക്കാൻ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. പ്രതാപ്ഘട്ടിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ന് അയോധ്യ എല്ലാവരെയും ആകർഷിക്കുന്നയിടമാണ്. നിരവധി പേർ അയോധ്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിലാണ് പ്രതിപക്ഷത്തിന് വേദന. ഹിന്ദുക്കളെ അപമാനിക്കാനും അവരുടെ വിശ്വാസത്തെ ആക്രമിക്കാനും ഇവർ ഒരു വിഷയത്തെ പെരുപ്പിച്ച് കാണിക്കുന്നു. കോൺഗ്രസിനോടും സമാജ് വാദി പാർട്ടിയോടും എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. അയോധ്യയിലെ മോഷണത്തിൽ നിങ്ങൾ ഹിന്ദു വിശ്വാസം ഉപയോഗിച്ച് കളിക്കുകയാണ്. എന്നാൽ, വഖഫിന്റെ പേരിൽ ആയിരക്കണക്കിന് ഹെക്ടർ ഭൂമി വിറ്റഴിച്ചതിൽ നിങ്ങൾ ഒരിക്കലെങ്കിലും മിണ്ടിയിട്ടുണ്ടോ? പാവപ്പെട്ടവരുടെ ഭൂമിയാണത്. അത് അവർക്ക് നൽകണം. എന്നാൽ, ആ ഭൂമിയെല്ലാം വഖഫിന്റെ പേരിൽ ചിലർ കൈയടക്കിവെച്ചിരിക്കുന്നു. ചിലർ വിറ്റഴിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസോ സമാജ് വാദി പാർട്ടിയോ ഒരു വാക്കുപോലും മിണ്ടിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയിലെ മോഷണം വെളിച്ചത്തായ നിമിഷം തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാമജന്മഭൂമി ട്രസ്റ്റ് തന്നെയാണ് എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടത്. സത്യം പുറത്തുവരുമെന്ന് ഞാനും പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തെളിവുകൾ ലഭിച്ചതോടെ ഉത്തരവാദികൾക്കെതിരേ നടപടിയെടുത്തു. പക്ഷേ, വഖഫിന്റെ കാര്യം വരുമ്പോൾ സമാജ് വാദി പാർട്ടിയും കോൺഗ്രസും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? തിരഞ്ഞെടുപ്പ് വരുമ്പോളാണ് ഇവർ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും ഇന്ന് രണ്ടുവിഷയമേ ഉള്ളൂ. ഒന്ന് ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുക, മറ്റൊന്ന് ജനങ്ങളുടെ വിശ്വാസത്തെ ആക്രമിക്കുക. ഒരിക്കൽ രാമനും കൃഷ്ണനും ഇല്ലെന്ന് പറഞ്ഞവരാണ് കോൺഗ്രസുകാർ. അയോധ്യയിലെ ബാബരിയെ പിന്തുണച്ചവരാണ് അവർ. അതിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കിയവരാണ് അവർ. ഇപ്പോൾ അവരെല്ലാം ഓന്തിനെപ്പോലെ നിറംമാറിയിരിക്കുന്നു. എപ്പോഴാണ് അയോധ്യ നിങ്ങൾക്ക് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായത്? രാമഭക്തർ തങ്ങളുടെ വിശ്വാസം അയോധ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയുകയാണെങ്കിൽ അവർക്ക് അതിനുള്ള പൂർണ അവകാശമുണ്ട്. എന്നാൽ, കോൺഗ്രസിന് അങ്ങനെ പറയാൻ അവകാശമില്ല. രാമനില്ലെന്ന് പറഞ്ഞവരാണ് അവർ. രാമഭക്തർക്ക് നേരേ വെടിയുതിർത്ത പാരമ്പര്യമാണ് സമാജ് വാദി പാർട്ടിക്കുള്ളതെന്നും പിന്നെ എന്ത് വിശ്വാസത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. ഉത്തർപ്രദേശിലെ മുൻ സർക്കാരുകൾ ഹൈന്ദവ തീർഥാടന കേന്ദ്രങ്ങൾക്കുള്ള ഫണ്ടുകളെല്ലാം ദുരുപയോഗം ചെയ്തവരാണെന്നും അദ്ദേഹം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അച്ഛൻ പാമ്പ് കടിയേറ്റ് മരിച്ചിട്ട് 2 വർഷം, അതേ ദിവസം മകനും പാമ്പ് കടിയേറ്റ് മരിച്ചു ഭീതിയിൽ ഒരു നാട്
അയോധ്യ ക്ഷേത്രക്കൊള്ള: അനിൽ മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്ഐടി; പണം എണ്ണുന്നതിന് മാർഗനിർദേശം നടപ്പാക്കിയില്ല