വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം; പരിഭ്രാന്തി വേണ്ട

Published : May 06, 2025, 08:15 AM IST
വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം; പരിഭ്രാന്തി വേണ്ട

Synopsis

സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ യോഗം ഇന്ന്

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം കൂടുതല്‍ മോശമാകുമ്പോൾ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ യോഗം ഇന്ന് നടക്കും. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുൾപ്പടെയുള്ള വഴികൾ യോഗം വിലയിരുത്തും. പാകിസ്ഥാനി ഹാക്കർമാർ പ്രതിരോധ സ്ഥാപനങ്ങളിൽ കടന്നു കയറിയതിൽ കേന്ദ്രത്തിന് കടുത്ത ആശങ്കയുണ്ട്. പല സ്ഥാപനങ്ങളിലും സൈബർ ആക്രമണം ചെറുക്കാനായെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. 

കഴിഞ്ഞ മാസത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ, ഫലപ്രദമായ സിവിൽ ഡിഫൻസിനായി നാളെ മോക്ഡ്രിൽ നടത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രില്ലിന്‍റെ ഭാഗമായി, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കുകയും ശത്രുതാപരമായ ആക്രമണമുണ്ടായാൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് സാധാരണക്കാരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുകയും ചെയ്യും. 

സുപ്രധാന പ്ലാന്‍റുകളും സ്ഥാപനങ്ങളും നേരത്തേ മറയ്ക്കുന്നതിനും, രാത്രിയിൽ ലൈറ്റുകൾ പൂർണ്ണമായി ഓഫ് ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളും ഉണ്ടാകും. സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കൽ പദ്ധതി പുതുക്കാനും പരിശീലനം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മോക്ഡ്രില്ലിൽ കുറഞ്ഞത് 244 സിവിൽ ജില്ലകളെങ്കിലും പങ്കെടുക്കും. മോക്ഡ്രില്ലിന്റെ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായിട്ടാണ് ഹോം സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം വിളിച്ചിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കും.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ദേശീയ ദുരന്ത പ്രതികരണ സേന (NDRF), റെയിൽവേ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും എയർ ഡിഫൻസ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ തുടർച്ചയായി അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടത്തുന്നതിനിടയിലാണ് സംസ്ഥാനങ്ങൾക്ക് സുരക്ഷാ ഡ്രിൽ ഉപദേശം നൽകിയത്. കഴിഞ്ഞ 11 രാത്രികളായി, നിയന്ത്രണ രേഖയിൽ (LoC) പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനും പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. 2019 ലെ പുൽവാമയിലെ സിആർപിഎഫ് ജവാന്മാരുടെ ആക്രമണത്തിന് ശേഷം കശ്മീർ താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ പ്രതിരോധം ശക്തമാക്കുകയും അതിർത്തിയിലെ പോസ്റ്റുകൾ ബലപ്പെടുത്തുകയും ഇന്ത്യയുടെ സൈനിക നടപടി പ്രതീക്ഷിച്ചു മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു