
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നുണകൾ പ്രചരിപ്പിക്കുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്ന് സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരാമർശം. ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പറഞ്ഞതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
'ബാലാകോട്ട് ആക്രമണം ആള്‍നാശമുണ്ടാക്കിയില്ലെന്ന് മോദിയുടെ മന്ത്രി ക്യാമറക്ക് മുന്നിൽ പറയുന്നു. എത്രമാത്രം നുണകളാണ് സർക്കാർ പ്രചരിപ്പിച്ചത്. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ച മോദിയുടെ നടപടിയും ആഗോളതലത്തിൽ രാജ്യത്തെ അപമാനിക്കുന്നതാണ്. അദ്ദേഹം ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ് '- സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് പാകിസ്ഥാൻ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാകിസ്ഥാനിൽ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് കേന്ദ്രമന്ത്രി അലുവാലിയ പറഞ്ഞത്.
വലിയ തോതിലുള്ള ആള്‍നാശം പാക്കിസ്ഥാനില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടയായിരുന്നില്ല ആക്രമണമെന്നും ആവശ്യമെങ്കില്‍ ആള്‍നാശം ഉണ്ടാക്കാന്‍ സാധിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയതെന്നുമായിരുന്നു അലുവാലിയ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam