സീതാറാം യെച്ചൂരി ജമ്മുകശ്മീരിലേക്ക്; യൂസഫ് തരിഗാമിയെ കാണും

By Web TeamFirst Published Aug 29, 2019, 9:02 AM IST
Highlights

താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികൾ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിട്ടുണ്ട്. 

ദില്ലി: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കശ്മീരിലേക്ക് പോകും. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് യാത്ര. താരിഗാമിയെ കണ്ട ശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുമെന്ന് വിമാനത്താവളത്തിൽ എത്തിയ സീതാറാം യെച്ചൂരി പറഞ്ഞു.

മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികൾ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിട്ടുണ്ട്. യെച്ചൂരിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ജമ്മുകശ്മീർ പൊലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

ജമ്മു കശ്മീരിലേക്ക് എത്തിയ രാഷ്ട്രീയ നേതാക്കളെയെല്ലാം ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും ഇങ്ങനെ തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് തരിഗാമിയെ കാണാൻ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത്.

അതേസമയം, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന‌് ലഡാക്ക‌് സന്ദർശിക്കും. ലഡാക്കിലെ ജനങ്ങളുമായി പ്രതിരോധമന്ത്രി സംവദിക്കും. മേഖലയിലെ സുരക്ഷയും പ്രതിരോധമന്ത്രി വിലയിരുത്തും.

click me!