
ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിതി സങ്കീർണ്ണമാണെന്നും അതീവ ജാഗ്രത തുടരുമെന്നും പുതിയ നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനികവത്ക്കരണത്തിന് മുൻഗണനയെന്നും ആർ ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേരളത്തിലുൾപ്പടെ സാധ്യമായതെല്ലാം ചെയ്യുമെന്നും അഡ്മിറൽ ഹരികുമാർ ചുമതലയേറ്റ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ വ്യക്തമാക്കി.
ജനാധിപത്യ രാജ്യത്ത് നാവികസേന പോലൊരു സ്ഥാപനത്തിൻറെ തലപ്പത്ത് എത്തിയതിൽ വലിയ അഭിമാനമെന്ന് നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ. കൂടുതൽ രാജ്യങ്ങളുടെ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ഉള്ളത് വലിയ വെല്ലുവിളിയെന്നും ഇത് നേരിടുമെന്നും ആഡ്മിറൽ ഹരികുമാർ പറഞ്ഞു. നാവികസേനയെ സദാ യുദ്ധസജ്ജമായി നിറുത്തും. പഴയ ആചാരങ്ങൾ മാറ്റേണ്ടതുണ്ടെന്നും അഡ്മിറൽ ഹരികുമാർ വ്യക്തമാക്കി.
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ നാവികസേന നേരത്തെ സ്വീകരിച്ചിട്ടുള്ള നടപടികൾ ശക്തമാക്കുമെന്നും മേധാവി അറിയിച്ചു. നേവൽ വൈവ്സ് വെൽഫയർ അസോസിയേഷൻ നാവികസേനയിലേക്ക് വരാൻ കുട്ടികൾക്ക് പരിശീലനം ഒരുക്കുമെന്ന് അഡ്മിറൽ ആർ ഹരികുമാറിൻറെ ഭാര്യയും അസോസിയേഷൻറെ പുതിയ പ്രസിഡൻറുമായ കലാ നായർ പറഞ്ഞു. നാവികസേന മേധാവിയായി രണ്ടരവർഷത്തെ കാലാവധിയാണ് അഡ്മിറൽ ഹരികുമാറിനുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam