
ദില്ലി: ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐയെ വാനോളം പ്രശംസിച്ച് വിദേശ വിനോദസഞ്ചാരിയായ യുവതി. തന്റെ ഇന്ത്യ സന്ദർശന വേളയിൽ പണം കയ്യിൽ സൂക്ഷിക്കേണ്ടി വന്നിട്ടില്ലെന്നും, ഇന്ത്യയിലെ പേയ്‌മെന്റ് സിസ്റ്റം ഭൂരിഭാഗം വിദേശ രാജ്യങ്ങളേക്കാളും വർഷങ്ങൾ മുന്നിലാണെന്നും സ്ലോവേനിയൻ സ്വദേശിയായ ജൂലിയ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു."ഇന്ത്യയിൽ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് കയ്യിൽ പണം വളരെ കുറച്ച് മാത്രം കരുതേണ്ടി വന്നു എന്നതാണ്. ചെറിയ ചായക്കടകൾ, പ്രാദേശിക റെസ്റ്റോറന്റുകൾ, വഴിയോരത്തെ സാധാരണ കടകൾ എന്നിവിടങ്ങളിലെല്ലാം യുപിഐ ക്യു ആർ കോഡ് ഉണ്ട്. ഇത് വളരെയധികം സഹായകരമായെന്ന് യുവതി പറയുന്നു.
ബാങ്ക് വിവരങ്ങൾ ടൈപ്പ് ചെയ്യുന്നതിന് പകരം ക്യൂആർ കോഡ് സ്കാൻ ചെയ്ത് നിമിഷങ്ങൾക്കകം പണം കൈമാറാൻ കഴിയുന്ന യുപിഐ സംവിധാനം യാത്രകളിൽ ഏറെ സൗകര്യപ്രദമാണെന്നും ജൂലിയ കൂട്ടിച്ചേർത്തു. അതേസമയം ഇന്റർനെറ്റ് ഇല്ലാത്ത ഉൾനാടൻ പ്രദേശങ്ങളിൽ ബാക്കപ്പായി ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളോ, അല്പം പണമോ കരുതുന്നത് നന്നായിരിക്കുമെന്നും ജൂലിയ ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റിന് താഴെ നിരവധി ഇന്ത്യക്കാരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇന്റർനെറ്റ് ഇല്ലാതെ പോലും ഇന്ത്യയിൽ യുപിഐ ഉപയോഗിക്കാൻ സാധിക്കുമെന്നും, പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകുമ്പോൾ യുപിഐ ഇല്ലാത്തതിനെക്കുറിച്ചാണ് തങ്ങൾക്ക് പേടിയെന്നും ഉപയോക്താക്കൾ കമന്റ് ചെയ്തു. യുപിഐ വഴി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതിനാൽ വ്യാപാരികൾക്ക് ഇത് എളുപ്പത്തിൽ കൈപ്പറ്റാനാകുമെന്ന നേട്ടവും മറ്റൊരാൾ ചൂണ്ടിക്കാണിച്ചു.
2016-ൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആരംഭിച്ച യുപിഐ ഇന്ന് രാജ്യത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. 2026 ജനുവരിയിലെ കണക്കനുസരിച്ച്, 28.33 ലക്ഷം കോടി രൂപ മൂല്യം വരുന്ന 21.70 ബില്യൺ ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ എണ്ണത്തിൽ യുപിഐ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റം ആണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) 2025 ജൂണിലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, ആഗോള തത്സമയ പണമിടപാടുകളുടെ (Global Real-time Payments) 49 ശതമാനവും ഇന്ത്യയിലെ യുപിഐ വഴിയാണ് നടക്കുന്നതെന്ന് 2024-ലെ എസിഐ വേൾഡ് വൈഡ് റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു. ഇടപാടുകളുടെ എണ്ണത്തിൽ യുപിഐ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റം ആണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) 2025 ജൂണിലെ റിപ്പോർട്ടിൽ അംഗീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam